പാലക്കാട്: ജില്ലാ കളക്ടറേറ്റിനു വ്യാജബോംബ് ഭീഷണി. ഇന്നലെ രാവിലെ ആറോടെ ഇ-മെയിൽ സന്ദേശം വന്നെങ്കിലും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ്.
തമിഴ്നാട് ഉപമുഖ്യമന്ത്രി പീഡനം നടത്തിയെന്നും ഇരയ്ക്കു നീതി ലഭിക്കില്ലെന്നുമായിരുന്നു സന്ദേശം. ഇതിനു പ്രതികാരമായി പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരം, കോടതി പരിസരം എന്നിവിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും പൊട്ടുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് ജീവനക്കാർ സൗത്ത് പോലീസിനെ വിവരമറിയിച്ചു.
പാലക്കാട് ടൗണ്‍ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി കളക്ടറേറ്റ് കെട്ടിടവും പരിസരപ്രദേശങ്ങളും വിശദമായി പരിശോധിച്ചു. ജീവനക്കാരെയും ജനങ്ങളെയും താത്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
മുക്കാൽ മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഭീഷണി വ്യാജമാണെന്നു സ്ഥിരീകരിച്ചു.
വ്യാജസന്ദേശം അയച്ചവരെ കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പും ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുന്പൊന്നും കിട്ടിയിട്ടില്ല.